ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറരുതെന്ന് ട്രംപിനോട് മാക്രോണ്‍

പാരിസ്: ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാതിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍. അടുത്തയാഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിരിക്കുന്നതിന് മുന്നോടിയായി ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുണ്ടാക്കിയ കരാര്‍ എല്ലാം തികഞ്ഞതാണെന്ന വിശ്വാസം തനിക്കില്ല.

പക്ഷെ, ആണവായുധ നിര്‍മാണം തടയാന്‍ മറ്റെന്താണ് പകരം വയ്ക്കാനുള്ളതെന്ന് മാക്രോണ്‍ ചോദിച്ചു. ആണവ കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയതു പോലെ ഇറാനും നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനേക്കാള്‍ നല്ലത് കരാറുമായി മുന്നോട്ടുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ആണവ കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുന്ന പക്ഷം, കരാര്‍ പ്രകാരം 2015ല്‍ നിര്‍ത്തിവച്ച ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി തുടരുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യുയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആയിരുന്നു ഈ ഭീഷണി മുഴക്കിയത്.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രസിഡന്റായതിനു ശേഷം കരാറില്‍ നിന്ന് പിന്‍മാറാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അതിന് മുതിര്‍ന്നില്ല.

അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ സാഹചര്യത്തിലാണ് കരാറുമായി മുന്നോട്ടുപോവാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ പ്രേരിപ്പിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *