കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് വേണ്ടി രമ്യാ നമ്പീശനാണ് ഹര്‍ജി നല്‍കിയത്. താരസംഘടനയായ അമ്മയ്ക്കും ഹൈക്കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പിന്നീട് കോടതി പരിഗണിക്കും.
അതേസമയം, മലയാള സിനിമയിലെ നടിമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അമ്മയില്‍ രൂപമെടുത്ത വനിതാ സെല്ലിന്റെ ആദ്യയോഗത്തില്‍ തന്നെ മീടു വെളിപ്പെടുത്തലുകളും ആരോപണങ്ങളും. 12 നടിമാരാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നടന്മാര്‍ക്കെതിരെയുള്‍പ്പെടെ വെളിപ്പെടുത്തലുകളുണ്ടായി. ഇതെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാമെന്ന് ഈ മാസം ആദ്യം അമ്മ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ നിര്‍വാഹക സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്‍ അംഗങ്ങളെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മ യോഗത്തിനുശേഷം അതേ ഹോട്ടലില്‍ വനിതാ സെല്ലിന്റെ ആദ്യയോഗം കൂടിയപ്പോള്‍ ഇവര്‍ക്കൊപ്പം, ക്ഷണിക്കപ്പെട്ട 9 നടിമാര്‍കൂടി പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണു ക്ഷണിതാക്കളായി എത്തിയത്. തലേദിവസം ഇവരെ അമ്മ ഭാരവാഹിയും സെല്‍ നേതാവും ക്ഷണിക്കുമ്പോഴും വനിതാ സെല്ലിലേക്കാണെന്നു പറഞ്ഞിരുന്നില്ല.
ഒരുമിച്ചിരുന്ന് അനൗപചാരികമായി നമ്മുടെ കാര്യങ്ങള്‍ സംസാരിക്കാം എന്നായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ കമ്മിറ്റി വിപുലീകരിക്കുന്നതും അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തി എന്നതും അമ്മ നിര്‍വാഹക സമിതിയിലെ ഭൂരിഭാഗം പേര്‍ക്കും അറിവുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം നീണ്ട യോഗത്തിലും പുതിയ വനിതാ സെല്ലിന്റെ യോഗമാണെന്ന് ആരും പറഞ്ഞില്ല. പലരും വീട്ടില്‍ മടങ്ങിയെത്തിയശേഷം ചാനല്‍ വാര്‍ത്തയിലൂടെയാണു വനിതാ സെല്ലിനെക്കുറിച്ചറിഞ്ഞത്.
ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള നിര്‍ദേശം തുടക്കത്തില്‍തന്നെ ഒരംഗം ഉന്നയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ആരുടെയും പക്ഷം പിടിക്കാതെ സ്വന്തം പ്രശ്‌നങ്ങളും വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റൊരു അംഗം പറഞ്ഞു. തുടര്‍ന്നു ദിലീപ് വിഷയത്തില്‍ ചര്‍ച്ചയുണ്ടായില്ല. വനിതകള്‍ക്കു വേണ്ടിത്തന്നെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുസിസിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അവരെ അവരുടെ വഴിക്കു വിടണമെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നിരുന്നു.