‘ഇന്ത്യയുടെ പ്രതിഭയും ജപ്പാന്റെ സാങ്കേതിക വിദ്യയും ഒന്നിച്ചാല്‍…; ‘; ജപ്പാനില്‍ മോദിക്ക് വന്‍ സ്വീകരണം


ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതി വിപ്ലവത്തെ നയിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ടോക്കിയോയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന്‍ എപ്പോഴും ഒരു പ്രധാന പങ്കാളിയാണ്. എല്ലാ മേഖലകളിലും തങ്ങളുടെ പങ്കാളിത്തം പരസ്പര വിശ്വാസത്തെ അടയാളപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.


രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിച്ച രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. നയങ്ങളിലെ സൂതാര്യതയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തില്‍ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യയുടേത്. ലോകം നിരീക്ഷിക്കുക മാത്രമല്ല ഇന്ത്യയെ മറിച്ച് പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.


ഉടന്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നീ സമീപനങ്ങളാണ്. ഇന്ത്യയില്‍ മുതല്‍ മുടക്കിയാല്‍ അത് വെറുതെ വളരുകയല്ല, ഇരട്ടിക്കുകയാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

‘എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം കംപ്യൂട്ടിങ്, ബഹിരാകാശം എന്നിവയില്‍ ഇന്ത്യ ധീരമായ ചുവടുകള്‍ വെച്ചുകഴിഞ്ഞു. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാന്‍ കഴിയും.’- മോദി പറഞ്ഞു. പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്ക് ശേഷം ഇന്ത്യ ആണവോര്‍ജ്ജ മേഖലയിലും സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുമായുള്ള താരിഫ് തര്‍ക്കം മുറുകുന്നതിനിടെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.



Sharing is Caring