ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഖത്തറിന്റെ വിസാ സേവന കേന്ദ്രങ്ങള്‍ വരുന്നു


ദോഹ: ഖത്തറിലേക്കുള്ള വിസാ നടപടികള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഖത്തര്‍ വിസാ സേവനകേന്ദ്രങ്ങള്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതോടെ ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസാ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിലേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.


നവംബര്‍ അവസാനത്തോടെ ഇന്ത്യയിലെ വിസാ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാക്കാനാകും.


പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ഈ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. റിക്രൂട്ട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒറ്റ ചാനലിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിസാതട്ടിപ്പ്, വ്യാജ ഏജന്‍സികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹീം അശ്ശഹാരി പറഞ്ഞു. ഓരോ രാജ്യത്തെയും എംബസിയുമായി സഹകരിച്ചായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. അടുത്ത മാസം പന്ത്രണ്ടിന് ശ്രീലങ്കയിലാണ് ആദ്യ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുക.



Sharing is Caring