ഇഡിക്ക് സുപ്രിംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കില്ല


ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഹേമന്ത് സോറന് ജാമ്യം നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് തള്ളിയത്.


ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വിചാരണയെ ബാധിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നല്‍കി ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്. വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം. പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

ജൂലൈ എട്ടിനാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഇഡി പറഞ്ഞത്. ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതിൽ തെറ്റ് പറ്റിയെന്നും ഇഡി ഹർജിയിൽ പറയുന്നു.



Sharing is Caring