ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ച കാണാനും സെൽഫി എടുക്കാനും ഉള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടായാൽ ഈ മേഖലയിൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിൽ വിനോദസഞ്ചാരികളെയും കാഴ്ച കാണാനും പകർത്താനും എത്തുന്നവരെയും നിയന്ത്രിക്കാൻ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

താഴേക്ക് ഉള്ള പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലും, പാലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍കുന്ന സ്ഥിതി ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം പോലീസില്‍ നിന്നും ലഭ്യമാക്കി, നദി തീരത്തും, നദിക്ക് കുറുകെയുള്ള പാലങ്ങളിലും ജനക്കൂട്ട നിയന്ത്രണം ഉറപ്പ് വരുത്തണം. നദിയുടെ ഇരു കരകളിലും, 100 മീറ്ററിൽ ആരും നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













