വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായ പാലക്കാട് രാഷ്ട്രീയ കാറ്റ് ആർക്കൊപ്പം? ചേലക്കര സിപിഎം നിലനിർത്തുമോ? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാനാകുമോ? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്തു മണിയോടെ ചിത്രം വ്യക്തമാകും.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

ചേലക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. രമ്യഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുമ്പോൾ യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്നത്. കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ വിശ്വാസം. സത്യൻ മൊകേരിയിലൂടെ നിലമെച്ചെടുത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വാശിയേറിയ മത്സരം കാഴ്ച വയ്ക്കാനാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ.













