അഴിമതി ആരോപണം: സി എ ജി ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചുവിട്ടു, കോടികള്‍ സ്വന്തം പേരില്‍ നിക്ഷേപിച്ചതായി കണ്ടെത്തി


ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. കോഫി ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടറായിരിക്കെ കോടികള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ സ്വന്തം പേരില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ സി ബി ഐ കേസുണ്ടായിരുന്നു.


91 ബാച്ച്‌ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം. യു പി എസ്‌ സി നടത്തിയ അന്വേഷണത്തിലും ഇവര്‍ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. രണ്ട് മാസം മുന്‍പ് സ്വീകരിച്ച നടപടി സര്‍ക്കാര്‍ ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്.
ആരോപണങ്ങള്‍ക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നു സി എ ജിയും യു പി എസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ശാരദ സുബ്രഹ്മണ്യം സമീപിച്ചിരുന്നു.




Sharing is Caring