അമിത് ഷാ പോയി മണിക്കൂറുകൾക്കകം മഹാരാഷ്ട്ര ബിജെപിയിൽ നിന്ന് കൂട്ടരാജി

മുംബൈ: പാർട്ടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് മഹാരാഷ്ട്ര ബിജെപിയിൽ നിന്ന് കൂട്ടരാജി. കൊങ്കൺ മേഖലയിലെ വൈഭവ് വാദി മുനിസിപ്പൽ കോർപറേഷനിലെ ഏഴു കൗൺസിലർമാരാണ് ബിജെപി വിട്ട് ശിവസേനയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിൽ വച്ചാണ് ഇവർ സേനയുടെ അംഗത്വം സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര സന്ദർശിച്ച് തിരിച്ചു പോയി മണിക്കൂറുകൾക്ക് അകമാണ് ഇവർ പാർട്ടിവിട്ടത്.

മുതിർന്ന നേതാവ് നിതീഷ് റാണെയുടെ നാട്ടിൽ നിന്നാണ് കൗൺസിലർമാർ സേനയിലേക്ക് കൂടുമാറിയത്. രവീന്ദ്ര റോറനെ, സഞ്ജയ് ചവാൻ, സന്തോഷ് പവാർ, രവീന്ദ താംബെ, സ്വപ്‌നിൽ ഇസ്വാൾകർ, ദീപ ഗജോബർ എന്നിവരാണിവർ. തിങ്കളാഴ്ചയാണ് അമിത് ഷാ വൈഭവ്‌വാദി ഉൾക്കൊള്ളുന്ന സിന്ധുദുർഗ് ജില്ലയിലെത്തിയിരുന്നത്. തന്റെ പ്രസംഗത്തിൽ ശിവസേനയെ ഷാ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

‘മോദിയുടെ സന്ദർശനത്തിന് ശേഷം നാരായൺ റാണെ പറഞ്ഞിരുന്നത് ഈ സർക്കാർ പുറത്തുപോകുമെന്നാണ്. എന്നാൽ ബിജെപി കൗൺസിലർമാർ ശിവസേനയിലേക്ക് വരുന്നതാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. പ്രദേശത്തെ കൂടുതൽ ബിജെപി നേതാക്കൾ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്’ – മന്ത്രി ഉദയ് സാമന്ത് അവകാശപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *