അഭിലാഷ് ടോമിയെ ആംസ്‌റ്റര്‍ഡാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രഞ്ച് കപ്പല്‍ ‘ഓസിരിസി’ലാണ് ടോമിയെ ആംസ്റ്റര്‍ഡാമിലെത്തിച്ചത്. ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്‌ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പിന്നീട് മൗറീഷ്യസിലേക്ക് മാറ്റും. വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്ത പ്രദേശം മൗറീഷ്യസ് ആയതിനാലാണ് ഇത്. ഇവിടെ നിന്ന് വിമാനമാര്‍ഗം അഭിലാഷിനെ ചെന്നൈയിലെത്തിക്കാനാണ് പദ്ധതി.


ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് സത്പുരയിലാകും ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് മൗറീഷ്യസിലേക്ക് അഭിലാഷ് ടോമിയെ എത്തിക്കുക. 3111 കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ തന്നെ മൂന്ന് ദിവസം കൊണ്ട് മാത്രമെ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കാനാകൂ. ഈ യാത്രയില്‍ അഭിലാഷിനൊപ്പം ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും. കാലവസ്ഥ പ്രതികൂലമാണെങ്കില്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും.


ഈ മാസം 21 നാണ് തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പെട്ടത്. അതില്‍ നിന്ന് രക്ഷിച്ച അഭിലാഷിനെ ഓസിരിസ് എന്ന മത്സ്യബന്ധന നിരീക്ഷണക്കപ്പലിലാണ് കരയിലെത്തിച്ചത്. ചെറിയ ബോട്ടില്‍ കയറ്റിയാണ് കപ്പലിലേക്ക് മാറ്റിയത്.



Sharing is Caring