അഭയാര്‍ത്ഥി ക്യാമ്പുകളിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കണം ; ലോകാരോഗ്യ സംഘടന


കോക്സ്സ് ബസാര്‍ :ബംഗ്ലാദേശിലെ കോക്സ്സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും മറ്റും അടങ്ങുന്ന 1.3 മില്യണ്‍ ആളുകള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സേവനങ്ങള്‍ അടിയന്തിരമായി വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന.


അഭയാര്‍ഥി പ്രതിസന്ധികള്‍ ആരംഭിച്ചതിന് ശേഷം ഇവിടെയെത്തുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പിടിപ്പെടുന്നുണ്ടെന്നും അതിജീവനത്തിനായി അവര്‍ കഷ്ടപ്പെടുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.


ബംഗ്ലാദേശ് സര്‍ക്കാരും മറ്റ് മനുഷ്യാവകാശ സംഘടനകളും ചേര്‍ന്ന് കോളറ പോലുള്ള രോഗങ്ങളെ തടയാനും, മീസില്‍സ്, ഡിഫ്ത്തീരിയ എന്നിവയുടെ വ്യാപനത്തെ നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഈ ശ്രമങ്ങള്‍ മാത്രം മതിയാകില്ലെന്നും ആരോഗ്യ സേവനങ്ങള്‍ അടിയന്തിരമായി വര്‍ധിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ-കിഴക്കന്‍ ഏഷ്യയുടെ ഡയറക്ടര്‍ ഡോ. പൂനം ഖേതാപാല്‍ സിംഗ് പറഞ്ഞു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍കോക്സ്സ് ബസാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ കുടാപലോങ്, ബലൂഖലി മെഗാ ക്യാമ്ബുകളിലും അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സെക്ടറും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നുമായി മാറിയിരിക്കുകയാണ് മെഗാ ക്യാമ്ബുകള്‍.

അഭ്യര്‍ത്ഥികളായ സ്ത്രീകള്‍ , നവജാതശിശുക്കള്‍ ,കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രായമായവര്‍ ,ഗര്‍ഭിണികള്‍ അമ്മമാര്‍ എന്നിവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ആവശ്യമാണ്. കൂടാതെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 60,000 കുട്ടികള്‍ ക്യാമ്പുകളില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഹൃദ്രോഗം, പ്രമേഹം, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടുന്നവര്‍ക്കും അടിയന്തരമായ സഹായം ആവശ്യമാണ്.

ജലത്തിന്റെ ലഭ്യതയും , ശുചികരണവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ലഭ്യമല്ല. ജലസ്രോതസ്സുകളുടെ നിരവധി രോഗങ്ങള്‍ ദ്രുതഗതിയില്‍ പടരാന്‍ സാധ്യതയുള്ളതായും റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രധാനമായ നടപടികള്‍ ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്തതായി ഉണ്ടാകാന്‍ പോകുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും കൊടുംകാറ്റിനും സാധ്യത ഉണ്ടെന്നും ജലജന്യ രോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ്, കൂടാതെ മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളും വ്യാപിക്കുമെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.

ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിന് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ തന്നെ ലോകാരോഗ്യ സംഘടന ഇവാര്‍സ് (EWARS) സ്ഥാപിച്ചിരുന്നു. കൊളറാ, മീസില്‍സ്, റൂബെല്ല , പോളിയോ, ഡിഫ്തീരിയ വാക്സിനുകള്‍ക്കൊപ്പം വന്‍തോതില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ബംഗ്ലാദേശിന്റെ തീരുമാനത്തിന് ഇവാര്‍സിന്റെ വിലയിരുത്തലും സഹായിച്ചു.

ബംഗ്ലാദേശ് സര്‍ക്കാരുമായി ചേര്‍ന്ന് ലോകാരോഗ്യ സംഘടന ക്യാമ്പുകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എന്നാല്‍ വരാനിരിക്കുന്ന മഴക്കാലത്ത് നിന്ന് അഭയാര്‍ഥികളെ രക്ഷിക്കുന്നതിനായി ഏറ്റവും സുരക്ഷിതമായ ഇടം കണ്ടെത്തുന്നതും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ആരോഗ്യവകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Sharing is Caring