അനുവാദമില്ലാതെ പാട്ട് ഉപയോ​ഗിച്ചു; ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ചിത്രത്തിനെതിരെ ഇളയരാജ കോടതിയിൽ


വെള്ളിയാഴ്ച പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ ൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് സംഗീത സംവിധായകൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി. സിനിമയിൽ നിന്ന് പാട്ട് നീക്കം ചെയ്യണം എന്നാണ് ഇളയരാജയുടെ ആവശ്യം.


നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആൻഡ് മിസ്റ്ററിന്റെ സംവിധായിക. വനിതാ വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാറാണ് സിനിമ നിർമ്മിച്ചത്. മിസിസ് ആൻഡ് മിസ്റ്ററിൽ വനിതാ വിജയകുമാർ, റോബർട്ട്, ഷക്കീല, ആരതി ഗണേഷ്കർ എന്നിവരാണ് പ്രധാന വിഷത്തിൽ എത്തുന്നത്. അതേസമയം ഇളയരാജയെ നേരിൽ കണ്ട് ചിത്രത്തിൽ പാട്ട് ഉപയോ​ഗിക്കുന്നത് അറിയിച്ചിരുന്നെന്നും,അദ്ദേഹം അനുമതി നൽകിയിരുന്നെന്നും വനിത വിജയകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.


താൻ സംഗീതം നൽകിയ ഗാനം അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് കാണിച്ച് മഞ്ഞുമ്മൽ ബോയ്‌സ്, ഗുഡ് ബാഡ് അഗ്ലി ഉൾപ്പെടെയുള്ള സിനിമകൾക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനോട് 5 കോടിയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.



Sharing is Caring