അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: എട്ട് പേര്‍ അറസ്റ്റില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും


പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അട്ടപ്പാടി ഡിവൈ.എസ്​.പി മധുവിന്റെ ബന്ധുക്കള്‍ സമരം നടത്തുകയായിരുന്ന സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറും പറഞ്ഞു.


പതിനഞ്ചോളം പേരുണ്ടായിരുന്ന സംഘത്തില്‍ ഏഴു പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മരിക്കുന്നതിന് മുന്പ് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുക്കാലി പാക്കുളത്തെ വ്യാ പാരി കെ.ഹുസൈന്‍, പി.പി.കരീം, മാത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, ഉമ്മര്‍ തുടങ്ങിയവരുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തില്‍ ഏഴുപേരെ അഗളി പൊലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം സ്റ്റേഷനുകളില്‍ രാത്രിയോടെ കീഴടങ്ങി. ഇവരുടെ അറസ്റ്റ് രേഖപ്പെിടുത്തി. അതേസമയം,​ ആദിവാസികള്‍ക്ക് മാത്രമാണ് കാട്ടില്‍ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വനാവകാശ നിയമമനുസരിച്ചും കൊലപാതകം,​ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍,​ ആദിവാസികള്‍ക്കു നേരെയുള്ള മര്‍ദ്ദനവും അതിക്രമങ്ങളും തടയുന്ന നിയമം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തും.




Sharing is Caring