അച്ഛന്‍ കുടിനിര്‍ത്താന്‍ മകന്‍ ആഗ്രഹിച്ചു, മകന്റെ മരണശേഷം പിതാവിന്റെ ശപഥം-ഇനി കുടിക്കില്ല


ചെന്നൈ: ഇനിയൊരിക്കലും ഞാന്‍ മദ്യപിക്കില്ല…ഒരിക്കലും.. കരഞ്ഞുകൊണ്ടാണ് മാടസാമി എന്ന തമിഴ്‌നാട് സ്വദേശിയായ നാല്‍പ്പത്തെട്ടുകാരന്‍ ഇങ്ങനെ പറയുന്നത്. അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ദിനേഷ് നല്ലശിവന്‍ എന്ന വിദ്യാര്‍ഥിയുടെ അച്ഛനാണ് മാടസാമി.


ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്ന, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പതിനേഴുകാരനായിരുന്നു ദിനേഷ്. അച്ഛന്റെ മദ്യപാനമാണ് വണ്ണാര്‍പേട്ടയിലെ റെയില്‍വേ പാലത്തിനു കീഴില്‍ ജീവന്‍ ഒടുക്കാന്‍ ദിനേഷിനെ പ്രേരിപ്പിച്ചത്. തന്റെ ചിതയ്ക്ക് തീകൊളുത്തരുതെന്ന് അച്ഛനെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ദിനേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


“സ്വര്‍ണം പോലുള്ള ഹൃദയമായിരുന്നു അവന്റേത്. പരീക്ഷയുടെ ഇടയില്‍ പോലും അവന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ പറയാറുമുണ്ടായിരുന്നു. എന്നെ അവന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു”- മാടസ്വാമി പറഞ്ഞതായി ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.ജോലിയുടെ ഭാഗമായി കേരളത്തിലായിരുന്ന മാടസ്വാമി മകന്റെ മരണവാര്‍ത്ത അറിഞ്ഞാണ് തിരികെ തമിഴ്‌നാട്ടിലേക്ക് പോയത്.

മദ്യപിക്കുമായിരുന്നു. എന്നാല്‍ മദ്യപിച്ച്‌ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. മകന്റെ അവസാനചടങ്ങുകള്‍ ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. ഇനി ഞാന്‍ മദ്യപിക്കില്ല. ഒരു അച്ഛനെന്ന നിലയില്‍ അവസാന കര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഞാന്‍ അത് ചെയ്തു.- മാടസാമി പറഞ്ഞു. ദിനേഷിന്റെ ആത്മഹത്യ തമിഴ്‌നാട്ടിലെ മദ്യനയത്തിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.



Sharing is Caring