എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂക്ക് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 20 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് കോടതി നിർദേശം. ഇതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഷാറൂക്കിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു. പ്രതിയെ ഉടൻ ജയിലിലേക്ക് മാറ്റും.
മറ്റ് സംസ്ഥാങ്ങളിലെ ഏജൻസികൾ സഹായിച്ചതിനാലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത് എന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എം. ആർ അജിത് കുമാർ ട്വന്റി ഫോറിനോട് വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഒരേ പോലെ ഉറ്റുനോക്കുന്ന പ്രത്യേക ശ്രദ്ധ ആകർഷിച്ച ഒരു കേസാണ് എലത്തൂർ ട്രെയിൻ തീവയ്പ്പ്. അതിനാൽ കൂട്ടായ അന്വേഷണം വേണമെന്ന് അന്ന് തന്നെ കേരള പൊലീസും കേരള സർക്കാരും തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസും മറ്റ് ഏജൻസികളും സംയുക്തമായി നീങ്ങിയതിന്റെ ഭാഗമായാണ് വളരെ വേഗത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചതിന് കാരണമെന്ന് എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ ഒരു യൂണിറ്റിന്റെയോ ശ്രമഫലമായല്ല, മറിച്ച് എല്ലാവരും ചേർന്ന് നടത്തിയതിന്റെ ഫലമാണ് ഈ നേട്ടം. തുടർന്നും, ഈ കേസിന്റെ അന്വേഷണം വളരെ വിശദമായി തന്നെ നടത്തും എന്ന് അദ്ദേഹം കൂടി ചേർത്തു.