കക്കുകളി നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു. ഇന്ന് വിശ്വാസികൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. നാടകം ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും സന്യസ്ഥരെയും അവഹേളിക്കുന്നതാണ് എന്ന ആരോപണമാണ് കാത്തോലിക്ക സഭ ഉയർത്തുന്നത്.
കക്കുകളി നാടകം ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നുവെന്ന ആരോപണവുമായാണ് ഇന്ന് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. വിശ്വാസികളും സന്യസ്ഥരും മാർച്ചിൽ പങ്കെടുത്തു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. നാടകം നിരോധിക്കണമെന്ന് മാർ ടോണി നീലങ്കാവിൽ ആവശ്യപ്പെട്ടു.സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നാടകം തയാറാക്കിയതെന്നും മന്ത്രിമാർ നാടകത്തെ പ്രകീർത്തിച്ചത് അംഗീകരിക്കാനാവില്ലെന്നും പാസ്റ്ററൽ കൌൺസിൽ ഭാരവാഹികളും കുറ്റപ്പെടുത്തി.
കെസിവൈഎം, കാത്തോലിക്ക കോൺഗ്രസ് തുടങ്ങി വിവിധ സംഘടനകൾ മാർച്ചിൻറെ ഭാഗമായി.കഴിഞ്ഞ ദിവസം പള്ളികൾ കേന്ദ്രീകരിച്ചും പ്രതിഷേധം നടന്നിരുന്നു. അതേസമയം വിവാദത്തിനില്ലെന്നും നാടകവുമായി ബന്ധപ്പെട്ട് സംവാദത്തിന് തയാറാണെന്നുമാണ് നാടകത്തിൻറെ അണിയറ പ്രവർത്തകരുടെ നിലപാട്. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് സംഗീതനാടക അക്കാദമിയും നിലപാടെടുത്തിട്ടുണ്ട്.