സുൽത്താൻ ബത്തേരിയിൽ റോഡിൽ നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ പഴുപ്പത്തൂർ വനഭാഗത്തുനിന്നാണ് കാട്ടാന പുലർച്ച 2 മണിയോടെ നഗരത്തിലേക്കിറങ്ങിയത്. വഴിയിൽ നിൽക്കുന്നയാളെ കാട്ടാന എടുത്തെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
വഴിയാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ഏറെ നേരം പണിപ്പെട്ടാണ് കാട്ടാനയെ വനപാലകരും നാട്ടുകാരും കാട്ടിലേക്ക് തുരത്തിയത്.കാട്ടാന ഇറങ്ങിയതോടുകൂടി ആളുകൾ ബഹളം വെച്ചിരുന്നു. ആളുകൾ ബഹളം വെക്കുകയും വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
കോൾ ഐഡി ഘടിപ്പിച്ച ആനയാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന അപകടകാരിയാണ് എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ ഉൾവനത്തിലേക്ക് തുരത്തിയെങ്കിലും പ്രദേശത്ത് വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.