കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് തിലക്കുറിയായി സംസ്ഥാനം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സംസ്ഥാനത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും പുതിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് നിർവഹിക്കുന്നതായിരിക്കും..
കോവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണിത്.
വിവിധങ്ങളായ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തിൽ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കൽ വശങ്ങൾ അവലോകനം ചെയ്യുന്നതിനും മാത്രമായി ഒരു ആധുനിക കേന്ദ്രം നമ്മുടെ നാട്ടിലും സജ്ജമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന ക്ഷമമാകുന്നതോടെ സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതൽ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും നമ്മൾ കൂടുതൽ കരുത്ത് നേടുമെന്നത് നിശ്ചയമാണ്.
പ്രശസ്ത വൈറോളജി വിദഗ്ദനായ ഡോ. അഖിൽ ബാനർജി സ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. മറ്റു നിയമനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് പ്രത്യാശിക്കുന്നു.