ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്തിനെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക് പി.എം കെയറിലേക്ക് സംഭാവന ചെയ്തത്. ഹുവായ് ഏഴ് കോടി, സിയോമി 7 കോടി, ഒപ്പോ 1കോടി എന്നിവയാണ് പി.എം കെയറിലേക്ക് സംഭാവനയായി നല്‍കിയത്. ‘ചൈന നമ്മുടെ രാജ്യം കൈയ്യേറി, നമ്മള് അവരുടെ സംഭാവന സ്വീകരിച്ചു, ഇതിനെ ക്കുറിച്ച് ചിന്തിക്കൂ മോദിജി…ദേശീയത!’; എന്ന് പരിഹസിച്ചാണ് കപില്‍ സിബല്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചത്.
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ കഴിഞ്ഞദിവസമാണ് രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്.