സൗജന്യ സംസാരസമയവും വാലിഡിറ്റിയുമായി ബി.എസ്.എന്‍.എലും എയര്‍ടെല്ലും


കോവിഡ് കാലത്ത് ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ടെലികോം സേവനദാതാക്കളായ ബി.എസ്.എന്‍.എല്ലും എയര്‍ടെല്ലും. സൗജന്യ സംസാര സമയവും വാലിഡിറ്റിയിലെ വര്‍ധനവുമാണ് ഇരുവരും നല്‍കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗജന്യങ്ങള്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രഖ്യാപിച്ചത്. എയര്‍ടെല്‍ നേരത്തെ തന്നെ സൗജന്യം പ്രഖ്യാപിച്ചിരുന്നു.


പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഇരു സേവനദാതാക്കളും ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 20 വരെ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കളുടെ വാലിഡിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞെന്നപേരില്‍ ആരുടേയും കണക്ഷന്‍ റദ്ദാക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ അറിയിക്കുന്നു. കൂട്ടത്തില്‍ പത്ത് രൂപയുടെ സൗജന്യ സംസാരസമയവും അനുവദിച്ചിട്ടുണ്ട്.സംസ്ഥാനങ്ങളിലെ ബി.എസ്.എന്‍.എല്‍ ഉന്നത ഉദ്യോഗസ്ഥരുമായി രവിശങ്കര്‍ പ്രസാദ് തിങ്കളാഴ്ച്ച ടെലി കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. നേരത്തെ തന്നെ എയര്‍ടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.


ഏപ്രില്‍ 17വരെ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാലിഡിറ്റി കൂട്ടി നല്‍കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരുന്നത്. പത്ത് രൂപ സൗജന്യ സംസാരസമയവും കൂട്ടത്തില്‍ എയര്‍ടെല്‍ നല്‍കിയിരുന്നു. തങ്ങളുടെ നടപടി മൂന്ന് മാസം നീളുന്ന ലോക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ ദുരിതംകുറക്കുമെന്നും ഭാരതി എയര്‍ടെല്‍ പ്രതീക്ഷ പങ്കുവെച്ചു.



Sharing is Caring