സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ധാരണ


സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു. വിവിധ ബാങ്കുകളുമായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്.


സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.


ചര്‍ച്ചയിലുണ്ടായ ധാരണകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിച്ച ശേഷം ഉത്തരവിറക്കും. ഉത്തരവ് ഇന്നുതന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

സെപ്തംബര്‍ അഞ്ചു മുതല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കിത്തുടങ്ങും. ആറു മാസത്തിനുള്ളില്‍ ഫീസ് നിര്‍ണയിക്കും. ഇതു നിര്‍ണയിക്കുമ്പോള്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ വരുന്നുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ നല്‍കണം. ഇതു വായ്പയായി ലഭിക്കണമെങ്കില്‍ ബാങ്കുകളെ സമീപിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.

സ്വാശ്രയ പ്രവേശനത്തില്‍ അഞ്ചു ലക്ഷം ഫീസായും ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന സുപ്രിം കോടതി വിധി വന്നതോടെയാണ് വിദ്യാര്‍ഥികള്‍ ആശങ്കയിലായത്. നിരവധി വിദ്യാര്‍ഥികള്‍ ഫീസ് മാത്രം നല്‍കി പ്രവേശനം നേടിയിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രശ്‌നമുണ്ടാക്കി. ഇതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്.



Sharing is Caring