സൈനിക ക്യാന്പില്‍ ഭീകരാക്രമണം,​ രണ്ട് സൈനികര്‍ക്ക് വീരമൃത്യൂ


ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാന്പിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറര്‍മാരായ എം.അഷറഫ് മിര്‍,​ മദന്‍ ലാല്‍ എന്നിവരാണ് മരിച്ചത്. മറ്റൊരു ജവാനും സാധാരണക്കാരനും പരിക്കേറ്റു.


പുലര്‍ച്ചെ 4.55നാണ് ആക്രമണം നടന്നത്. സൈനികരുടെ ക്യാന്പിന് സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് കടന്നുകയറിയ ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു. സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ടയുടന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരരും വെടിവച്ചു. ഇതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്.


ജമ്മുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്യാന്പ് ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്നതാണ്. വീടുകള്‍ കൂടാതെ സ്കൂളുകളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ക്യാന്പിന് 500 മീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പത്ത് വര്‍ഷം മുന്പ് ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring