തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ തടവിലാക്കിയ കണ്ണൂര്‍ മുണ്ടൂര്‍ സ്വദേശിനി ശ്രുതിയുടെ കേസ് ഹൈക്കോടതി പതിനേഴിലേക്ക് മാറ്റി. ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഭര്‍ത്താവ് ഹനീസ് നല്‍കിയ പരാതിയും ചൊവ്വാഴ്ച പരിഗണിക്കും.
കേസ് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ നിലപാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനും വ്യക്തമാക്കി. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തൃപ്പുണിത്തുറ യോഗ കേന്ദ്രത്തില്‍ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിത ഗര്‍ഭ പരിശോധനക്ക് വിധേയമാക്കുന്നതായും ശ്രുതി നേരത്തെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ കേസെടുത്തിരുന്നു.
ശ്രുതി തന്റൈ ഭാര്യയാണെന്നും പയ്യന്നൂര്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. 2011-14 കാലഘട്ടത്തില്‍ ബിരുദ പഠനകാലത്ത് തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. തങ്ങള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി പൊലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഹരിയാനയില്‍ താമസിച്ചു വരുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തുവെന്നും, മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നോടൊപ്പം പോകണമെന്നായിരുന്നു യുവതി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍, കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ആരോപണ വിധേയനായ സി. ഐ തന്നെയാണ് തെരച്ചില്‍ നടത്തിയത്. കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ തടവില്‍ വെച്ചിരിക്കുകയാണ്. ഭക്ഷണം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാല്‍ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസ് ഹര്‍ജി നല്‍കിയത്.
മാതാപിതാക്കളും ശ്രുതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരു കേസുകളും ചൊവ്വാഴ്ച ഒന്നിച്ച് പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.