വിവാഹം മുടങ്ങാതിരിക്കാന്‍ നാട് കൈകോര്‍ത്തു; ദുരിതാശ്വസ ക്യാംപ് മംഗല്യ വേദിയായി


നാടുമുഴുവന്‍ പെരുമഴയുടെ ദുരിതം പേറുകയാണെങ്കിലും സവിതയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ നാട് കൈകോര്‍ത്തു. ദുരിതാശ്വാസ ക്യാംപ് മംഗല്യവേദിയാക്കി സവിതയെ അവര്‍ ജോഷിയുടെ കൈപിടിപ്പിച്ചു. കിഴക്കേ കടുങ്ങല്ലൂര്‍ ലക്ഷംവീട് കോളനി താമരപ്പറമ്പില്‍ പരേതനായ ഫ്രന്‍സിസിന്റെ മകളാണ് സവിത. കണ്ണൂര്‍ കുടിയാന്‍മല സ്വദേശി ജോഷിയുമായി നാല് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ബുധനാഴ്ച വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും കുടുംബക്കാര്‍ നടത്തിയിരുന്നു.


അതിനിടെയാണ് മലവെള്ളം പ്രളയമായെത്തിയത്. കടുങ്ങല്ലൂര്‍ കര പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സവിതയുടെ കുടുംബമടക്കമുള്ള നാട്ടുക്കാര്‍ അഭയം തെടിയെത്തിയത് യിസി കോളെജിന് സമീപമുള്ള നിത്യസഹായ മാതാ പള്ളിയിലെ ക്യാംപിലായിരുന്നു. വരന്റെ പ്രദേശത്തും മഴക്കെടുതിയയിരുന്നു.അന്തരീക്ഷം ശാന്തമായപ്പോള്‍ അവര്‍ വധുവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. എന്തുചെയ്യുമെന്ന് തരിച്ചുനിന്ന കുടുംബത്തെ സഹായിക്കാനായി ഫാ.സിനോബി, ഫാ. മെര്‍ട്ടന്‍, ഫാ. ജോര്‍ജ്, വികാരി ഫാ. പോള്‍സണ്‍, വാര്‍ഡംഗങ്ങളായ എം അനില്‍കുമാര്‍, ടി കെ ജയന്‍ എന്നിവരും പള്ളിയില്‍ വിവാഹ ചടങ്ങിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി. ചെറിയ രീതിയിലുള്ള സല്‍ക്കാരവും നല്‍കിയാണ് വിവാഹം മംഗളമാക്കിയത്.




Sharing is Caring