വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും; കേന്ദ്രത്തില്‍ പൊലിസിന്റെ പരിശോധന


വിവാദമായ തൃപ്പൂണിത്തറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍. യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തലുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹിന്ദു ഹെല്‍പ് ലൈന്‍ വഴിയാണ് പെണ്‍കുട്ടികളെ യോഗ കേന്ദ്രത്തിലേക്കെത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കാറുണ്ട്. യോഗ കേന്ദ്രം ഉടമ മനോജ് കുമാറിന് സര്‍ക്കാരിലെയും പൊലിസിലെയും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്നും കൃഷ്ണകുമാര്‍ ഹരജിയില്‍ പറയുന്നുണ്ട്. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ കൃഷ്ണകുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍ പൊലിസ് പരിശോധന നടത്തുകയാണ്.


പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങുന്നുണ്ട്. പലിശ, ഭൂമി ഇടപാടുകള്‍ക്കായാണ് വരുമാനം വിനിയോഗിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് രാവും പകലും ഭേദമന്യേ പീഡനമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

മനോജുമായി ബന്ധമുള്ള ഹില്‍ പാലസ് സി.ഐ യോഗ കേന്ദ്രത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കൃഷ്ണകുാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതീഷ് വീശ്വനാഥന്‍ എന്നയാളാണ് ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ നടത്തിപ്പുകാരന്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.



Sharing is Caring