വിഴിഞ്ഞം തുറമുഖം: ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും


കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ നിയമപരമായ സാധുത സംബന്ധിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നത്.


അതേസമയം, വിഴിഞ്ഞം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഹൈകോടതിയില്‍ വിശദീകരണം നല്‍കും. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ടെന്നും ഇത് ഭരണഘടന നിര്‍വചിച്ചിട്ടുള്ള അധികാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനുള്ള അധികാരം നിയമസഭക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


സ്വകാര്യ സംരംഭകരുടെ പണമിടമാട് ഉണ്ടാകുന്ന കരാറുകളുടെ കാര്യത്തില്‍ ഇടപെടാന്‍ സി.എ.ജിക്ക് ചട്ടപ്രകാരം അധികാരമുണ്ടോയെന്നും എന്ത് ചട്ടത്തി​ന്‍റെ അടിസ്ഥാനത്തിലാണെന്നും നേരത്തെ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞിരുന്നു.



Sharing is Caring