വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം, വിശദീകരണം തേടി


മിന്നല്‍ ബസ് പാതിരാത്രിയില്‍ വിദ്യാര്‍ഥിനിയെ പയ്യോളിയില്‍ ഇറക്കാതെ പോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എംഡിയോട് കേരള വനിതാ കമ്മീഷന്‍ വിശദീകരണം തേടി. സംഭവിച്ചത് ഏറെ ഗൗരവമര്‍ഹിക്കുന്ന വിഷയമാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ ബസ് ഡ്രൈവറോടും കണ്ടക്ടറോടും വ്യാഴാഴ്ച ചോമ്ബാല പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.


വിദ്യാര്‍ഥിനി അപേക്ഷിച്ചിട്ടും പോലീസ് കൈകാണിച്ചിട്ടും മിന്നല്‍ ബസ് നിര്‍ത്താഞ്ഞത് ജീവനക്കാര്‍ക്ക് പറ്റിയ വീഴ്ച്ചയാണെന്ന് ജോസഫൈന്‍ വിലയിരുത്തി. പോലീസ് കൈകാണിച്ചാല്‍ നിര്‍ത്തേണ്ടതില്ലെന്ന് കെഎസ്‌ആര്‍ടിസി മുന്‍ എംഡി രാജമാണിക്യത്തിന്റെ ഉത്തരവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.


സമയോചിതമായും മാനുഷികമായും പെരുമാറാന്‍ ജീവനക്കാര്‍ക്കായില്ല. പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ തികഞ്ഞ അവഗണനയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്.

സ്റ്റോപ് ഇല്ലെന്ന വിശദീകരണം മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നും ജോസഫൈന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ ഏത് തരത്തിലുള്ള ബസായാലും തനിച്ച്‌ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്നും ജോസഫൈന്‍ നിര്‍ദേശിച്ചു.

ശനിയാഴ്ച്ച രാത്രി പാലായില്‍ നിന്ന് പയ്യോളിയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പരാതിപ്രകാരം കഴിഞ്ഞ ദിവസം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയുള്‍പ്പടെയുള്ള റിപ്പോര്‍ട്ട് ചോമ്ബാല എസ്‌ഐ വടകര ഡിവൈഎസ്പി മുഖേന റൂറല്‍ എസ്പിക്ക് കൈമാറുകയും ചെയ്തു.സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇരുവരുടെയും മൊഴിയെടുത്ത ശേഷമായിരിക്കും പോലീസിന്റെ തുടര്‍നടപടികള്‍.

നട്ടപ്പാതിരക്ക് വിദ്യാര്‍ഥിനിയെ ഇറക്കാതെ മിന്നല്‍ പാഞ്ഞ സംഭവം; നടപടി തുടങ്ങി



Sharing is Caring