വനിതാമതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോട് കൂടി 2 ദിവസത്തെ അവധി വാഗ്ദാനം


പാലക്കാട്: വനിതാ മതിലില്‍ പരമാവധി തൊഴിലുറപ്പുകാരെ പങ്കാളികളാക്കണമെന്നും നിര്‍ബന്ധിക്കേണ്ടതില്ലെന്നും ഔദ്യോഗിക നിര്‍ദേശം. വനിതാമതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോട് കൂടി 2 ദിവസത്തെ അവധി വാഗ്ദാനം ചെയ്തിട്ടുണ്ട്.


മതില്‍ ദിവസവും ആ മാസം തന്നെ മറ്റൊരു ദിവസവും വേതനത്തോടുകൂടി അവധി നല്‍കാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി ഒന്നിനു ഹാജര്‍ ബുക്ക് (മസ്റ്റര്‍ റോള്‍) പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് നല്‍കുമ്പോള്‍ തൊഴിലാളികളുടെ ഒപ്പ് രേഖപ്പെടുത്താനാണ് നീക്കം. വേതനത്തോടു കൂടിയ 2 അവധിക്കു പാരിതോഷികമായി 250 രൂപ മതിലിന്റെ ചെലവിലേക്കു നല്‍കണമെന്നു തെക്കന്‍ ജില്ലകളിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


സിപിഐഎമ്മിന്റെ എംഎന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യുണിയന്‍ മുഖേന തൊഴിലുറപ്പുകാരെ മതിലില്‍ പങ്കെടുപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍റോളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ചില ജില്ലകളിലെ മുന്നറിയിപ്പ്. നിശ്ചിത എണ്ണം തൊഴിലാളികളെ പങ്കെടുപ്പിക്കാനും ചിലയിടത്തു നിര്‍ദേശമുണ്ട്. ഇവരുടെ തൊഴില്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളുടെ പട്ടിക തയാറാക്കണം. കഴിഞ്ഞ ദിവസം മതിലിന്റെ പ്രചാരണ പരിപാടിയില്‍ വേതനത്തോടുകൂടി അവധി നല്‍കി തൊഴിലുറപ്പുകാരെ പങ്കെടുപ്പിച്ചിരുന്നു. 22 നു സംഘാടക സമിതി യോഗങ്ങളിലും ജോലി ഒഴിവാക്കി തൊഴിലാളികള്‍ പങ്കെടുത്തു. സംസ്ഥാനത്തു മൊത്തം 30 ലക്ഷം പേര്‍ക്കാണു തൊഴില്‍ കാര്‍ഡുള്ളത്. അതില്‍ തൊഴില്‍ ചെയ്യുന്ന 18 ലക്ഷം പേരില്‍ 93% സ്ത്രീകളാണ്.



Sharing is Caring