ജെനീവ: റഖിനെ സ്റ്റേറ്റില്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്മര് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നത് വംശീയ ഉന്മൂലനമല്ലാതെ മറ്റൊന്നുമല്ലെന്ന് കാനഡ. ജനീവയില്‍ നടന്ന യുനൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍ യോഗത്തിലാണ് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് മ്യാന്മര് ഭരണകൂടത്തിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചത്. മ്യാന്മര് സൈന്യത്തിന്റെ നേതൃത്വത്തില്‍ 2016 അവസാനത്തോടെ ആരംഭിക്കുകയും 2017 ആഗസ്തില്‍ ശക്തിപ്പെടുകയും ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ കൂട്ടക്കൊലയില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര് അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികളുടെ ഭാഗമാണ് റഖിനെ സ്റ്റേറ്റിലെ സംഭവങ്ങളെന്നാണ് മ്യാന്മര് ഭരണകൂടത്തിന്റെ നിലപാട്.
റോഹിംഗ്യന്‍ വംശഹത്യ പുറംലോകത്തെത്തിക്കാന്‍ ശ്രമിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലിടച്ച മ്യന്മര് സൈന്യത്തിന്റെ നടപടിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ കനേഡിയന്‍ വിദേശകാര്യമന്ത്രി ഉല്‍കണ്ഠ രേഖപ്പെടുത്തി. ജനാധിപത്യം നിലനില്ക്കണമെങ്കില് മാധ്യമസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടാണ് റഖിനെ സ്റ്റേറ്റിലെ റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡ ഉല്കണ്ഠപ്പെടുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

വാ ലോണ്‍, ക്യാവ് സോ ഊ എന്നീ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെയാണ് റോഹിംഗ്യന്‍ മുസ്ലിംകളെ കൊന്നു കുഴിച്ചമൂടിയ കൂട്ടക്കുഴിമാടങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ മ്യാന്മര് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും റിപ്പോര്‍ട്ടുകളും പിടിച്ചെടുത്ത സൈന്യം, സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകളാണ് കോടതി ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത്.












