രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് റിയൽ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നത്. വിഷയം നവംബർ 9ന് ഗുവാഹാട്ടിയിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

നികുതി വെട്ടിപ്പും പണം ഇരട്ടിപ്പിക്കലും പോലുള്ള കാര്യങ്ങൾ ഇന്ത്യയിൽ ധാരാളമായി നടക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. റിയൽ എസ്‌റ്റേറ്റ് മേഖലയിലാണിത് കൂടുതൽ. അതുകൊണ്ടു തന്നെ ചില സംസ്ഥാനങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ നിർബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ചില സംസ്ഥാനങ്ങൾ അനുകൂലമാണെങ്കിലും മറ്റ് ചിലർ എതിർക്കുന്നുണ്ട്. അതിനാൽ ഇതിൽ ഗൗരവമായി ചർച്ച നടത്തേണ്ടതുണ്ടെന്നും ജയ്റ്റലി വ്യക്തമാക്കി.













