റഫാല്‍: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം, ഇരു സഭകളും നിര്‍ത്തിവെച്ചു


ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ചോര്‍ ഹെ എന്ന് വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങിയതോടെ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ചര്‍ച്ചയ്ക്കു തയ്യാറെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം തള്ളി.


റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ജെപിസി ഇല്ലാതെ ഒത്തുതീര്‍പ്പില്ലെന്ന കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചത്. അതേസമയം റഫാല്‍ ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണത്തിനായി നല്‍കി.


റഫാലില്‍ ചര്‍ച്ച നടന്നതാണ്. ആവശ്യം ജെപിസി രൂപീകരിച്ചുള്ള അന്വേഷണമാണെന്നായിരുന്നു കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ പറഞ്ഞത്. അതേസമയം സുപ്രീം കോടതി തീരുമാനത്തോടെ കാര്യങ്ങള്‍ വ്യക്തമായതായും. സര്‍ക്കാരിന്റേത് ശരിയായ നിലപാടാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ചര്‍ച്ച വേണ്ടെന്ന പ്രതിപക്ഷ നിലപാടിനെതിരെ സ്പീക്കറും രംഗത്തെത്തിയതോടെ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി.

അതിനിടെ റഫാല്‍ യുദ്ധവിമാന ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. പ്രതിരോധമന്ത്രാലയത്തിന്റെ പ്രതികരണം ആരായാനാണ് കരട് റിപ്പോര്‍ട്ട് സിഎജി നല്കിയിരിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്നാണ് സൂചന. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎജി റിപ്പോര്‍ട്ടിലൂടെ റഫാല്‍ യുദ്ധവിമാന വില പുറത്തുവരാനുള്ള സാധ്യത തെളിയുകയാണ്.



Sharing is Caring