രഹസ്യ ഫയല്‍ തച്ചങ്കരി മോഷ്ടിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്ന് സെന്‍കുമാര്‍


തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി രഹസ്യ ഫയല്‍ മോഷ്ടിച്ചുവെന്ന പരാതി സിബിഐ അന്വേഷിക്കണമെന്ന് ടിപി സെന്‍കുമാര്‍. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് സെന്‍കുമാര്‍ ഈ ആവശ്യമുന്നയിച്ച്‌ കത്തു നല്‍കിയത്. തച്ചങ്കരിയെ താന്‍ തല്ലിയെന്നതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.


സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ പൊലീസ് മേധാവിയുടെ മുറിയില്‍ വിളിച്ചു വരുത്തി തന്നെ കൈയേറ്റം ചെയ്തുവെന്ന് ചീഫ് സെക്രട്ടറിക്ക് തച്ചങ്കരി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ ആഭ്യന്തര സെക്രട്ടറി വിളിച്ചെങ്കിലും നല്‍കാന്‍ തയാറായില്ല.


വിരമിക്കുന്നതിനു മുമ്പ്‌ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതിനുപിറകെയാണ് ആഭ്യന്തര സെക്രട്ടറിക്ക് സെന്‍കുമാര്‍ കത്തു നല്‍കിയത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരിയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളടങ്ങിയ ഫയല്‍ തച്ചങ്കരി മോഷ്ടിച്ചുവെന്ന് സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സെന്‍കുമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലാണ് സെന്‍കുമാര്‍ ഗുരുതര ആരോപണമുന്നയിച്ചത്. തച്ചങ്കരിയെ മര്‍ദിച്ചിട്ടില്ലെന്നും ഗുരുതര അച്ചടക്ക ലംഘനം ഉണ്ടായപ്പോള്‍ താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

താനറിയാതെ തന്റെ പേരില്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് തച്ചങ്കരിയുമായി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്ത് കൊമ്ബുകോര്‍ത്തത്. ഇരുവരും രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഒരു ഘട്ടത്തില്‍ കൈയാങ്കളിയിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു തച്ചങ്കരിയുടെ പരാതി. എന്നാല്‍, ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ പദവിയിലേക്ക് വരാതിരിക്കാന്‍ സെന്‍കുമാറിനെതിരെ കുരുക്കു മുറുക്കാന്‍ സര്‍ക്കാര്‍ തച്ചങ്കരിയുടെ പരാതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറി വീണ്ടും മൊഴിയെടുക്കാന്‍ സെന്‍കുമാറിനെ വിളിച്ചത്.



Sharing is Caring