യുക്രെയിൻ സംഘര്‍ഷത്തിൽ 55,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലെൻസ്‌കി


യുക്രെയിൻ സംഘര്‍ഷത്തിൽ 55,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലെൻസ്‌കി.യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഈ മാസം 24ന് നാല് വർഷം തികയാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രതികരണം.നിരവധി പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം, കണക്കുകള്‍ ഇതിലും ഉയർന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.


മൂന്ന് ലക്ഷത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. റഷ്യ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.ഇതിനിടെ, സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് യു.എസിന്റെ മദ്ധ്യസ്ഥതയില്‍ തുടങ്ങിയ ത്രികക്ഷി ചർച്ചയുടെ (യുക്രെയിൻ-യു.എസ്-റഷ്യ) രണ്ടാം റൗണ്ട് ഇന്നലെ യു.എ.ഇയിലെ അബുദാബിയില്‍ അവസാനിച്ചു. 157 വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ റഷ്യയും യുക്രെയിനും ധാരണയായി. ചർച്ചയില്‍ പുരോഗതിയുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.


എന്നാല്‍ വെടിനിറുത്തല്‍ അടക്കം നിർണായക തീരുമാനങ്ങളില്‍ ധാരണയിലെത്താനായില്ല. വരും ആഴ്ചകളിലും ചർച്ചകള്‍ തുടരും. യുക്രെയിനില്‍ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. താത്കാലിക വെടിനിറുത്തലിനോടും റഷ്യയ്ക്ക് താത്പര്യമില്ല.



Sharing is Caring