യമനില്‍ സൈന്യവും ഹൂതികളുമായുള്ള ആക്രമണം നിര്‍ത്തി വെച്ചു


യമന്‍ : ഹൂതികളുമായുള്ള ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ചക്ക് മുന്നോടിയായി യമനില്‍ സൈന്യം ആക്രമണം നിര്‍ത്തി വെച്ചു. യു.എന്‍ മധ്യസ്ഥതയിലുള്ള കമ്മിറ്റിക്ക് ഹുദൈദ തുറമുഖത്തിന്റെ മേല്‍നോട്ടം കൈമാറാനാണ് സാധ്യതയുള്ളത്. രണ്ടു വര്‍ഷത്തിനിടയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്കാണിപ്പോള്‍ യമന്‍ സാക്ഷ്യം വഹിക്കുന്നത്.


ഈ മാസം 13ന് ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് നിര്‍ത്തി വെച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭാ ചര്‍ച്ചകളുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണിത്. ഐക്യരാഷ്ട്രസഭായുടെ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് ഇന്നലെ ഏദന്‍ വിമാനത്താവളത്തിലെത്തിയിരുന്നു .രണ്ട് വര്‍ഷത്തിനിടയിലെ നിര്‍മായക ചര്‍ച്ചകളാണ് ഇന്നലെ മുതല്‍ യമന്‍ സാക്ഷ്യം വഹിച്ചത്. യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുമായി ഇന്നലെ ഐക്യരാഷ്ട്രസഭാ പ്രതിനിധി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം സഖ്യസേനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.


ഹൂതികളുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായക ഘട്ടത്തിലാണ്. ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന പദ്ധതിയുമായി ഹൂതികള്‍ സഹകരിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം മാര്‍ട്ടിന്‍ ഗ്രിഫിത്തും സൂചിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ മധ്യസ്ഥതതയിലുള്ള പ്രത്യേക കമ്മിറ്റിക്ക് ഹുദൈദയുടെ ചുമതല കൈമാറുകയെന്നതാണ് യു.എന്‍ നിര്‍ദേശം. യമനിലേക്കുള്ള 70 ശതമാനം ചരക്കെത്തുന്ന തുറമുഖം തിരിച്ചു പിടിച്ചാല്‍ നിര്‍ണായക വിജയമാകുന്നത് സഖ്യസേനക്കും യമന്‍ സൈന്യത്തിനുമാണ് .



Sharing is Caring