മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന കേസ്; ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി


പഞ്ച്‍കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും.


2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ​ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച്‌ എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഛത്രപതിയെ ​ഗുര്‍മീത് വെടിവച്ചത്.


സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.

2017ല്‍ ​ഗുര്‍‌മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനായി റാം റഹിം സിംഗിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.



Sharing is Caring