മധ്യപ്രദേശിൽ പ്രതിശ്രുത വരനെ മർദിച്ച് അവശനാക്കി ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്നുപേർ അറസ്റ്റിൽ


ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിശ്രുത വരനൊപ്പം പുറത്തുപോയ ഇരുപതുവയസുകാരിയായ യുവതിയെ നാലംഗ സംഘമാണ് ബലാത്സംഗം ചെയ്തത്. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


‘ചുര്‍ഹത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി ചൊവ്വാഴ്ച്ച പ്രതിശ്രുത വരനൊപ്പം പുറത്തുപോയതായിരുന്നു. കത്തൗത്ത റോഡരികില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്ത് ഇരുവരും അടുത്തുളള കുന്നിലേക്ക് പോയി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാല്‍വര്‍ സംഘം യുവാവിനെ ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു’- എഎസ്പി അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.


പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടയുടന്‍ യുവതിയും യുവാവും സെമറിയ പൊലീസ് സ്റ്റേഷനിലെത്തി സംഭവം പൊലീസുകാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും പരാതിയില്‍ പൊലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യംചെയ്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ ഭയാനകമായ അവസ്ഥ എടുത്തുകാണിക്കുന്നതാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വാരി പറഞ്ഞു.



Sharing is Caring