ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബ്രിട്ടീഷ് ജനത പോളിങ് ബൂത്തിലെത്തുന്നത്. പാര്‍ലമെന്റിന്റെ അധോസഭയിലും പ്രജാസഭയിലുമായി 650 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. തൂക്കുസഭ അധികാരത്തിലേറാനാണ് സാധ്യത. നിലവിലെ പ്രധാനമന്ത്രി തെരേസാ മേയും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാനമായും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. എന്നാല്‍, പ്രചാരണരംഗത്ത് തെരേസാ മേ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, കോര്‍ബിന്‍ ഏതാനും പോയിന്റുകളുടെ വ്യത്യാസത്തില്‍ തെരേസാ മേക്ക് തൊട്ടുപിറകെയുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍, ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതി, ഭീകരവാദം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. അതേസമയം, അടുത്തിടെ ലണ്ടന്‍ ബ്രിഡ്ജിലും മാഞ്ചസ്റ്ററിലും വെസ്റ്റ്മിന്‍സ്റ്ററിലുമായി നടന്ന ഭീകരാക്രമണങ്ങള്‍ തെരഞ്ഞെടുപ്പിനെ ഏതു തരത്തില്‍ സ്വാധീനിക്കുമെന്ന കാര്യം വ്യക്തമല്ല. ഭീകരാക്രമണ സംഭവങ്ങള്‍ മേ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍:
തെരേസാ മേ (കണ്‍സര്‍വേറ്റിവ് പാര്‍ട്ടി)
മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ മധ്യ വലതുപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ഡെവിഡ് കാമറണ്‍ രാജിവച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായി.
മുസ്‌ലിം-കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരില്‍ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ അനഭിമതയാണ് ഈ 60കാരി. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക മുന്നിലുള്ള പ്രഥമ ലക്ഷ്യം.
ജെറമി കോര്‍ബിന്‍(ലേബര്‍ പാര്‍ട്ടി)
2015 സെപ്റ്റംബര്‍ മുതല്‍ മധ്യ ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍. മുന്‍ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ 68കാരന്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനാണ്. ആണവ നിരായുധീകരണം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, മൃഗാവകാശം, സ്വവര്‍ഗാനുരാഗികളുടെ അവകാശം, സ്വതന്ത്ര അയര്‍ലന്‍ഡ് എന്നീ നിലപാടുകളുടെ പേരില്‍ പ്രശസ്തന്‍.
ടിം ഫാരണ്‍ (ലിബറല്‍ ഡെമോക്രാറ്റ്‌സ്)
2015 മുതല്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷന്‍. അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായ ഘട്ടത്തില്‍ അവരെ രാജ്യം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ആദ്യ ബ്രിട്ടീഷ് എം.പിമാരില്‍ ഒരാള്‍. 2010ലെ സര്‍വകലാശാലാ ട്യൂഷന്‍ ഫീ വര്‍ധനക്കെതിരേ കാംപയിന്‍ നയിച്ച് ശ്രദ്ധേയനായിരുന്നു ഈ 47കാരന്‍.
2015ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടെങ്കിലും ഇത്തവണ ബ്രെക്‌സിറ്റ് വിരുദ്ധ വോട്ടുകള്‍ സമാഹരിച്ച് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടതുപക്ഷ പരിസ്ഥിതിവാദ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ കരോലിന്‍ ലൂകാസ്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡെന്‍സ് പാര്‍ട്ടി(യു.കെ.ഐ.പി)യുടെ പോള്‍ നുട്ടാള്‍, മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി(എസ്.എന്‍.പി)യുടെ നികോളാ സ്റ്റര്‍ജന്‍ എന്നിവരും മത്സരരംഗത്തുണ്ട്.













