ബില്‍ക്കീസ് ബാനു കേസ്; ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതി


ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ക്രൂരമായ ബലാല്‍സംഗത്തിനിരയാകുകയും ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്ത ബില്‍കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കാത്ത ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. നേരത്തെ കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഗുജറാത്ത് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയും താമസ സൗകര്യവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.


കേസിലെ വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച്‌ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നത്. ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ബില്‍കീസ് ബാനു കേസില്‍ കഴിഞ്ഞ ഏപ്രിലിലെ വിധി പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിന്റെ സാഹചര്യവും ഇര നേരിട്ട പീഡനങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ വേഗത്തില്‍ നഷ്ടപരിഹാരം നല്‍കൂ. രണ്ടാഴ്ച സമയം നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


2002 ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളിലാണ് ഗുജറാത്തില്‍ കലാപം അരങ്ങേറിയത്. ദാഹോദ് ഗ്രാമവാസിയായിരുന്നു ബില്‍ക്കീസ് ബാനു. അഹ്മദാബാദിന് അടുത്ത് വച്ചാണ് ബാനുവും അവരുടെ കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടത്. കുടുംബത്തിലെ 14 പേരെ അക്രമികള്‍ വധിച്ചു. സ്ത്രീകളെ ബലാല്‍സംഗം ചെയ്തുകൊന്നു. ബില്‍ക്കീസ് ബാനു ഗര്‍ഭിണിയായിരുന്നു. എന്നാല്‍ അക്രമികളുടെ ക്രൂരതയ്ക്ക് അവരും ഇരയായി. മരിച്ചുവെന്ന് കരുതിയാണ് അക്രമികള്‍ ബാനുവിനെ വിട്ടത്. എന്നാല്‍ അവര്‍ക്ക് പിന്നീട് ബോധം തിരിച്ചുകിട്ടുകയും അഭയാര്‍ഥി ക്യാംപിലേക്ക് എത്തിക്കപ്പെടുകുയം ചെയ്തു. ബില്‍ക്കീസ് ബാനുവിന്റെ മൂന്നുവയസുള്ള മകളെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അക്രമികള്‍ കൊന്നുകളഞ്ഞത്.

17 വര്‍ഷം കഴിഞ്ഞ് നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ബാനുവിന് നീതി ലഭിച്ചത്. അഭയാര്‍ഥി ക്യാംപില്‍ നിന്ന് പുറത്തുപോന്ന ബാനു പിന്നീട് ജന്മനാട്ടിലേക്ക് പോകാന്‍ ഭയപ്പെട്ടു. ബോംബെ ഉള്‍പ്പെടെയുള്ള പല നഗരങ്ങളില്‍ കഴിഞ്ഞു. നിയമ പോരാട്ടവും തുടര്‍ന്നു. സുരക്ഷ പരിഗണിച്ച്‌ കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടു. കലാപ ശേഷം വീട് നഷ്ടപ്പെട്ട ബാനു നാടോടികളെ പോലെയാണ് കഴിഞ്ഞിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് വീട് വയ്ക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.



Sharing is Caring