ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വീണ്ടും നടത്തി ഉത്തരകൊറിയ


ജപ്പാനും കൊറിയന്‍ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ.


മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചു. ഉത്തരകൊറിയന്‍ തലസ്ഥാനത്ത് നിന്നാണ് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.


ദക്ഷിണകൊറിയന്‍ സംയുക്ത മേധാവി മിസൈല്‍ പരീക്ഷണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യ അല്ലെങ്കില്‍ ദീര്‍ഘദൂര മിസൈലാണ് പരീക്ഷിച്ചതെന്നും ഇപ്പോള്‍ ഇതുസംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനിലെ വടക്കന്‍ മേഖലയിലെ ദ്വീപായ ഹൊക്കെയ്ഡിയോയിലുള്ളവരോടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ദ്വീപിലേക്ക് മിസൈല്‍ എത്താനുള്ള സാധ്യത വിരളമാണെന്ന് വ്യക്തമാക്കിയാണ് പിന്നീട് ജപ്പാന്‍ മുന്നറിയിപ്പ് പിന്‍വലിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ മുന്നറിയിപ്പ് ജപ്പാന്‍ പുറത്തിറക്കിയിരുന്നു. ഇന്റര്‍മീഡിയേറ്റ് മിസൈലിന്റെ പരീക്ഷണം ഉത്തരകൊറിിയ നടത്തിയതിനെ തുടര്‍ന്നായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദക്ഷിണകൊറിയയും യു.എസും നടത്തിയ സൈനികാഭ്യാസത്തിന് മറുപടിയായി 30 മിസൈലുകളാണ് ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചത്.



Sharing is Caring