പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി


തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.


പൊലീസുകാരുടെ മോശം പെരുമാറ്റങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ആലപ്പുഴയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതും ഗവര്‍ണര്‍ക്ക് വഴി ഒരുക്കുന്നതിനിടയില്‍ തടസം സൃഷ്ടിച്ചെന്ന് കാട്ടി കാര്‍ യാത്രക്കാരനെ മൂക്കിനിടിച്ചതും നമ്ബര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് സ്‌റ്റേഷനില്‍ കൊണ്ടുവന്ന യുവാവിനെ പച്ചത്തെറി വിളിച്ചതുമെല്ലാം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരു മണിക്കൂര്‍ അടിയന്തരപരിശീലനം നല്‍കി.


വാഹനപരിശോധനയിലും മറ്റ് സമാനമായ സന്ദര്‍ഭങ്ങളിലും പൊലീസുകാരില്‍ നിന്ന് നല്ല പെരുമാറ്റം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനക്ലാസ് നല്‍കുന്നത്. വാഹനപരിശോധനാ വേളയില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച്‌ നിലവലുള്ള സര്‍ക്കുലര്‍ പൊലീസുകാരെ പരിചയപ്പെടുത്തണം. ഹെല്‍മെറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അമിതവേഗം എന്നിവ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം എന്നത് പഠിപ്പിക്കണം. ഇവയാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.



Sharing is Caring