പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കല്‍; സമയപരിധി 27 വരെ നീട്ടി


കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്ന സമയപരിധി നീട്ടി. 15നുമുമ്ബ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27 വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച്‌ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഉത്തരവിനെതിരേ വാഹന ഉടമകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.


മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതു നടപ്പാകുന്നില്ലെന്ന് പോലീസ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 15ന് മുമ്ബ് വേര്‍തിരിക്കണമെന്ന പുതിയ ഉത്തരവിറക്കിയത്. യാത്രക്കാരും ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ഇതുസംബന്ധിച്ച്‌ 25വരെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തും.


ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ബസുകള്‍ എന്നിങ്ങനെയുള്ള പൊതുഗതാതഗ സംവിധാനങ്ങളില്‍ ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം വേര്‍തിരിക്കുന്നത് സമ്ബര്‍ക്കം ഒഴിവാക്കുന്നതിനായാണ്. ഓട്ടോറിക്ഷകളില്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ അടിയന്തരമായി ഡ്രൈവര്‍കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം, ബസുകളില്‍ ഇത് വേഗത്തില്‍ നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പറയുന്നത്.

ബസില്‍ ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവര്‍ക്ക് കാണുന്നതരത്തില്‍ കണ്ണാടി ഉപയോഗിച്ചാവണം കാബിന്‍ വേര്‍തിരിക്കേണ്ടത്.
അതിനായി പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം. യാത്രക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.



Sharing is Caring