പെരുമ്ബാവൂര്‍ ബഥേല്‍ സുലോക്കോ പള്ളി തര്‍ക്കം; ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു


കൊച്ചി: പെരുമ്ബാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിക്ക് മുന്നില്‍ യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ തമ്മില്‍ തര്‍ക്കം. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കുവാനെത്തിയ ഓര്‍ത്തോഡോക്സ് വിഭാഗക്കാരെ പള്ളിക്ക് മുന്നില്‍ യാക്കോബായ പാത്രിയാര്‍ക്കീസ് വിഭാഗക്കാര്‍ തടഞ്ഞു.


അന്‍പതോളം വരുന്ന ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ് പ്രാര്‍ത്ഥനക്കായി പള്ളിയെത്തിയത്. എന്നാല്‍ യാക്കോബായ വിശ്വാസികള്‍ ഗേറ്റ് അടച്ചിട്ട് ഇവരെ പള്ളിക്ക് അകത്ത് കയറുന്നത് തടയുകയായിരുന്നു. രാവിലെ 6 മണി മുതല്‍ 8.30 മണി വരെയിരുന്നു മുന്‍ നിശ്ചയിരുന്ന ഇവരുടെ ആരാധന സമയം. എന്നാലിപ്പോള്‍ ആ സമയത്ത് പോലും ആരാധന നടത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്ബ് ചെയ്തിരിക്കുന്നത്. ആരാധന നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടു.


1934 ലെ ഭരണഘടന അനുസരിച്ച്‌ പള്ളി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നാണ് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് അവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്ന് യാക്കോബായ വിശ്വാസികളും അവകാശപ്പെടുന്നു. ഇന്നലെ രാത്രിയാണ് യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചത്. നൂറോളം പേര്‍ പള്ളിക്കകത്ത് ഇപ്പോഴും പ്രാര്‍ത്ഥനാ യജ്ഞം തുടരുകയാണ്. കഴിഞ്ഞ തവണ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോള്‍ സംഘര്‍‌ഷം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നൂറോളം പൊലീസുകാരെ പള്ളിക്ക് ചുറ്റും വിന്യസിച്ചിരക്കുന്നത്. കോതമംഗലത്തും പിറവത്തും സമാനമായ രീതിയില്‍ നേരത്തെ സംഘര്‍ഷം ഉണ്ടായിരുന്നു.



Sharing is Caring