‘പുഷ്പ 2′ റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍


അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആരാധികയായ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഹൈദരാബാദ് പൊലീസാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.


പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതി എന്ന യുവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. രേവതിയുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും തിയറ്ററില്‍ എത്തിയിരുന്നു. അല്ലു അർജുൻ എത്തിയത് അറിഞ്ഞ് ആരാധകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്.തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.


ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.സംഭവത്തിൽ നടൻ അല്ലു അർജുൻ അനുശോചനം അറിയിച്ചിരുന്നു. സംഭവം നടന്നതിന് പിറ്റേന്ന് രാവിലെ വരെ എനിക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നു. ഡിസംബർ 5 ന് രാവിലെ ആ വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

ഇത് പ്രോസസ്സ് ചെയ്യാനും സംഭവത്തോട് പ്രതികരിക്കാനും മണിക്കൂറുകളെടുത്തു. എനിക്ക് അത് മാനസികമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അത് ശരിയാകാന്‍ ഏകദേശം 10 മണിക്കൂർ എടുത്തു. വാർത്ത കേട്ടപ്പോൾ ഞങ്ങളെല്ലാവരും പകച്ചുപോയെന്നും അല്ലു അർജുൻ പറഞ്ഞു.



Sharing is Caring