രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയെ ഓളൗട്ടാക്കി കേരളം. 239 റൺിസിനാണ് മഹരാഷ്ട്ര ഓളൗട്ടായത്. കേരളത്തിനായയി എംഡി നിധീഷ് അഞ്ച് വിക്കറ്റ് നേടി. 91 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ. ജലജ് സക്സേന (49 റൺസ്), വിക്കി ഓസ്റ്റ്വാൽ (38 റൺസ്), രാമകൃഷ്ണ ഗോഷ് (31) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ടോപ് ഓർഡർ ബാറ്റർമാരെ എറിഞ്ഞൊടിച്ചാണ് കേരള മത്സരം ആരംഭിച്ചത്. ആദ്യ അഞ്ച് ബാറ്റർമാരിൽ നാല് പേരും റൺസൊന്നും അടിക്കാതെ കളം വിട്ടു. 18 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. പിന്നീടെത്തിയ ഗെയ്ക്വാദും സക്സേനയുമാണ് മഹരാഷ്ട്രയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ ഇരുവർക്കുമായി. 11 ഫോറടക്കമാണ് ഗെയ്ക്വാദ് 91 റൺസ് നേടിയതെങ്കിൽ 49 റൺസെടുക്കാൻ നാല് ഫോറാണ് സക്സേന അടിച്ചത്.

20 ഓവറെറിഞ്ഞ നിധീഷ് വെറും 49 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. നെടുമൻകുഴി ബേസിൽ മൂന്ന് വിക്കറ്റും ഈഡൻ ആപ്പിൾ ടോമും അങ്കിത് ശർമയും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ് ആരംഭിച്ച കേരള വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റൺസ് നേടിയിട്ടുണ്ട്.













