നാടിളക്കി അറസ്റ്റ്; പൊലിസിനെ പേടിച്ച് പ്രവര്‍ത്തകര്‍ ഒളിവില്‍


തിരുവനന്തപുരം: ഹര്‍ത്താല്‍ അഴിഞ്ഞാട്ടത്തില്‍ പൊലിസ് നടപടികള്‍ കര്‍ശനമാക്കിയതോടെ വെള്ളത്തിലായത് പ്രക്ഷോഭമെന്ന സംഘ്പരിവാര്‍ സ്വപ്നം. നിരവധി പേര്‍ അറസ്റ്റിലായതും പൊലിസിനെ പേടിച്ച് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയതുമാണ് സംഘ്പരിവാറിന് തിരിച്ചടിയായത്.കര്‍ശനം നടപടിയുമായി പൊലിസ് മുന്നോട്ട് വന്നതോടെ സംഘനടകളുടെ തലപ്പത്തിരിക്കുന്നവര്‍ വരെ അസ്വസ്ഥരാണ്. മഹിളാ മോര്‍ച്ച നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ബി.ജെ.പിക്ക് വനിതകളെ വരെ കിട്ടാത്ത സ്ഥിതിയാണ്.ശബരിമല കര്‍മ്മ സമിതി, ബിജെപി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയാണ് ഹര്‍ത്താല്‍ അക്രമികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഇതുവരെ 37,000ലധികം പേരെയാണ് ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 35,000 പേരും സംഘപരിവാര്‍ അക്രമികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring