‘നാടിറങ്ങിയ കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കും’, കര്‍മ പദ്ധതിയുമായി വനം വകുപ്പ്


നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ഒരു വര്‍ഷത്തെ കര്‍മ പദ്ധതിയുമായി സര്‍ക്കാര്‍. വനംവകുപ്പ് പ്രസിദ്ധീകരിച്ച മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരടില്‍ ആണ് നിര്‍ദേശമുള്ളത്. മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍’ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നാട്ടിലെ മുഴുവന്‍ കാട്ടുപന്നികളെയും പൂര്‍ണമായി ഉന്മൂലനംചെയ്യാന്‍ വനം വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ വെളുപ്പിക്കുക, ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം വിനിയോഗിച്ചായിരിക്കും പന്നകളെ കൊന്നൊടുക്കുക. യുവജന ക്ലബ്ബുകള്‍, കര്‍ഷകക്കൂട്ടായ്മകള്‍, കര്‍ഷകത്തൊഴിലാളികള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക.


തൊഴിലുറപ്പു പദ്ധതി പ്രകാരം കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇത്തരത്തില്‍ പിടികൂടുന്ന പന്നികളെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. കുഴിയില്‍ വീണ പന്നികളെ വിഷപ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്പിക്കല്‍ എന്നിവ ഒഴികെയുള്ള മറ്റ് രീതിയില്‍ കൊല്ലുന്നതുമായി ബന്ധപ്പെട്ട പ്രായോഗികതയും നിയമ സാധുതയും പരിശോധിക്കുക. നിലവില്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കുമെന്നും കരട് നയസമീപന രേഖ ചൂണ്ടിക്കാട്ടുന്നു. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സൗരവേലികള്‍ സ്മാര്‍ട്ട് ആക്കുക തുടങ്ങിയവ പരിപാടികളും നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. വന്യജീവികള്‍ കാരണമുള്ള മനുഷ്യമരണങ്ങള്‍ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.



Sharing is Caring