ദില്ലി യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത് വ്യാജരേഖ ചമച്ച്‌; അങ്കിതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം


വ്യാജരേഖ ചമച്ച്‌ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിവാദത്തില്‍.


എബിവിപി നേതാവും ചെയര്‍മാനുമായ അങ്കിത് ബയ്‌സോയയാണ് വ്യാജരേഖ ചമച്ച്‌ പ്രവേശനം നേടിയത്. ക്രമവിരുദ്ധമായ പ്രവേശനം നേടിയ അങ്കിതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.
സര്‍വകലാശാലയിലെ എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസ് പ്രോഗ്രാമിലേക്കായിരുന്നു ചെയര്‍മാനായ അങ്കിത് പ്രവേശനം നേടിയത്. എന്നാല്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാനായി അങ്കിത് സമര്‍പ്പിച്ച രേഖകളാണ് വ്യാജമെന്ന് തെളിയിക്കപ്പെട്ടത്.


തിരുവള്ളൂര്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കേറ്റാണ് ഇയാള്‍ പ്രവേശന യോഗ്യതയായി ചൂണ്ടിക്കാട്ടി ദില്ലി സര്‍വകലാശാലയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ പേരില്‍ ഒരു വിദ്യാര്‍ത്ഥി തിരുവള്ളൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ എഴുതുകയോ പ്രസ്തുത സീരിയല്‍ നമ്ബരില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് തിരുവള്ളുവര്‍ സര്‍വകലാശാലയുടെ നിലപാട്.

ഇക്കാര്യം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ കത്ത് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ തമിഴ്‌നാട് കോണ്‍്ഗ്രസ് അധ്യക്ഷന് നല്‍കുകയും ചെയ്തു. ഇതോടെയാണ് അങ്കിത് വ്യാജരേഖ ചമച്ചാണ് പ്രവേശനം നേടിയതെന്ന് വ്യക്തമായത്.

അങ്കിതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. അന്യായമായി പ്രവേശനം നേടിയ അങ്കിതിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് ഇതര വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.



Sharing is Caring