തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി


മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടില്‍ കേന്ദ്ര അന്വേഷണം. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റം, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സി വിവര ശേഖരണം നടത്തുന്നത്. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടി എടുക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം അടക്കം തീരുമാനിക്കുന്നതില്‍ ഐബി റിപ്പോര്‍ട്ട് നിര്‍ണായക പങ്കു വഹിക്കും.


കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങള്‍ ശേഖരിച്ചു. നഗരസഭാ ഓഫിസിലും ഹാര്‍ബര്‍ എന്‍ജിനീയറിങ്, റവന്യു ഓഫിസുകളിലും രേഖകള്‍ പരിശോധിച്ചു. ഏതാനും ദിവസത്തെ അന്വേഷണത്തിനു ശേഷം ഇന്റലിജന്‍സ് ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിവ്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചതിലെ അപാകതള്‍ പരിശോധിച്ചു തുടങ്ങി. എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണു വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തിനു വിനിയോഗിച്ചത്. ഈ റോഡിന്റെ നിര്‍മാണം പൊതു ആവശ്യത്തിനാണോ സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.




Sharing is Caring