തെരുവില്‍ നിന്നും ബോളിവുഡിലേക്ക്; രാണു മണ്ടലിന്‍റെ ജീവിതം സിനിമയാകുന്നു


മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.


എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് ലത മങ്കേഷ്‌കറുടെ ‘ഏക് പ്യാര്‍ ക നഗ്മ ഹൈ’;പാടി പേരെടുത്ത ആളേയല്ല രാണു മണ്ടല്‍.ചലച്ചിത്ര പിന്നണി ഗായികയാണ്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് രാണു ചുവടുറപ്പിച്ചത്. രേഷ്മിയ തന്നെ പ്രധാനവേഷത്തിലെത്തുന്ന ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന സിനിമയിലൂടെയാണ് രാണുവിന്റെ അരങ്ങേറ്റം.
ഇപ്പോഴിതാ രാണുവിന്റെ ജീവിതം അഭ്രപാളികളിലേയ്ക്ക് എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.ഹൃഷികേഷ് മണ്ഡല്‍ ആണ് റനു മണ്ഡലിന്റെ ജീവിതം സിനിമയാക്കുന്നത്. റനുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം.


ഇക്കാര്യം സുദിപ്ത ചക്രബര്‍ത്തി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇതുവരേയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട് ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റനുവിന്റെ ജീവിതമാണ് സിനിമയാക്കുന്നതെന്നും അതിനുമുമ്ബുള്ള ജീവിതം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹൃശികേഷ് മണ്ഡല്‍ വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് രാണു മണ്ടല്‍. മുംബൈ സ്വദേശിയായ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടിയാണ് ഇവര്‍ പാട്ടുപാടി തുടങ്ങിയത്.



Sharing is Caring