തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് തീരുമാനം ഇന്ന്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
നിയന്ത്രണങ്ങളോടെ തലസ്ഥാനത്ത് ഇളവുകൾ അനുവദിക്കാമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, തീരദേശ മേഖലയിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നഗരത്തിന്റെ ഒരു ഭാഗം തുറക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. ക്ളസ്റ്ററുകറിൽ കർശന നിയന്ത്രണം തുടർന്ന് കൊണ്ട് നഗരപരിധിയിൽ ഇളവുകൾ അനുവദിക്കാമെന്നാണ് കോർപ്പറേഷന്റെയും നിലപാട്.
തിരുവനന്തപുരം ജില്ലയിൽ 2723 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ ഐസിയുവിലും ഒരാൾ വെന്റിലേറ്ററിലുമാണ്. ജില്ലയിലെ ഏഴ് ലാർജ് ക്ലസ്റ്ററുകളിൽ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. പാറശാല, പൊഴിയൂർ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.